1. ശ്രീ മൂകാംബികയുടെ തൃപ്പാദപത്മങ്ങളില്‍ !

Posted by Unknown

ഓംശ്രീ ഗുരുഭ്യോ നമ:   !   ഓം ശ്രീ ഗുരവേ നമ:  !
ഓം ഗം ഗണപതയെ നമ: !  ഓം ശ്രീ സരസ്വത്യെ നമ : !
 

   ഇന്നു ഞാന്‍ ഒരു യാത്ര തുടങ്ങുകയാണ്........
വടക്കോട്ട് അങ്ങകലെ..... കേരളത്തിന്‍റെ സ്വന്തം പരദേവതയായ....  വടക്കുനിന്നും കേരളത്തിനെ കാക്കുന്ന നാല് അംബികമാരില്‍ പ്രധാന ദേവതയായ... മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യസ്വരൂപിണിയായ... അഭയ വരദയായ... എന്‍റെ കൂടി അമ്മയായ .... ആ പരാശക്തിയുടെ തൃപ്പാദത്തില്‍ നമസ്കരിക്കാന്‍...
" മൂകാംബിക " ക്ഷേത്രസന്നിധിയിലേക്ക്.........!

അച്ഛന്റെ മരണശേഷം, എന്‍റെ ആത്മീയ ഗുരുവിന്‍റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍... ഒരു പൂര്‍വജന്മ കര്‍മ്മ നിയോഗമെന്നോണം ....24-)o വയസ്സിലാണ് ആദ്യമായി ഞാന്‍ ആ മഹാസന്നിധിയിലേക്ക് എത്തിച്ചേരുന്നത്......!

തനിയെയുള്ള യാത്രയില്‍...
ഒരു ബുദ്ധിമുട്ടും കൂടാതെ എന്നെ അവിടെ എത്തിക്കുകയായിരുന്നു എന്നുവേണം കരുതാന്‍...
പാലക്കാട് നിന്നും മംഗലാപുരത്തേക്ക് വെസ്റ്റ്‌-കോസ്റ്റ് എക്സ്പ്രസ്സില്‍ രാത്രി പുറപ്പെട്ട് പുലര്‍ച്ചെയാണ് മംഗലാപുരം എത്തിച്ചേരുന്നത്... അവിടെ നിന്നും 4 മണിക്കൂര്‍ കൊണ്ട് കൊല്ലൂര്‍ എത്തും. മംഗലാപുരത്തുനിന്നും ബൈന്ദൂര്‍ക്ക് കാലത്ത് 7 മണിക്കാണ് ട്രെയിന്‍.
അതുവരെ.. സ്റ്റേഷനില്‍ തന്നെ ഇരുന്നു....
അപ്പോഴാണ്‌ ഒരു മലയാളിയായ RPF കാരന്‍ എന്നോട് കാര്യങ്ങള്‍ ചോദിക്കുന്നത്..
ഞാന്‍ ആദ്യമായാണ് മൂകാംബികയിലേക്ക് പോകുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം,
അമ്മയെ കുറിച്ച്.. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍



വാ തോരാതെ എന്നോട് സംസാരിക്കുകയാണെന്നാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്....
ട്രെയിന്‍ കാക്കുന്നതിനെക്കാള്‍ ബസ്സില്‍ പോയാല്‍ നേരത്തെ എത്തിച്ചേരാം എന്ന് തോന്നി...

അന്ന് RLY സ്റ്റേഷനില്‍ നിന്നു കൊല്ലുര്‍ക്ക് ഇന്നത്തെപോലെ ബസ്‌ സര്‍വീസ് തുടങ്ങിയിട്ടില്ല... അദ്ദേഹംതന്നെ എന്‍റെ കൂടെവന്ന്‌ സ്റ്റേഷന്റെ പുറത്തുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ റിക്ഷാകാരോട് ബസ്‌ സ്റ്റാന്‍ഡില്‍ എത്തിക്കാന്‍ പറഞ്ഞ്... ബൈ പറഞ്ഞ് പിരിഞ്ഞു...
(അദ്ദേഹത്തോട് ഒരുപാട്‌ ബഹുമാനം തോന്നിപ്പോയി അന്ന് ..)
ശേഷം ബസ്റ്റാണ്ടില്‍ നിന്നും കൊല്ലുര്‍ക്കുള്ള യാത്ര ആരംഭിച്ചു...

എന്‍റെ കൂടെ സീറ്റില്‍ ഇരുന്നത് മറ്റൊരു മലയാളിയായ ബന്ധടുക്കക്കാരന്‍....
ഞങ്ങള്‍ പരചയപെട്ടപ്പോള്‍ ഏതോ പൂര്‍വബന്ധം പുതുക്കിയപോലെ അനുഭവം ഉണ്ടായി... വളരെഅധികം വാത്സല്യത്തോടെ ...(അദേഹത്തിന് 66 വയസ്സുണ്ട് )
എന്നോട് അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങളും, അമ്മയോടുള്ള ഭക്തിയും, വിശ്വാസവും , ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളില്‍ അമ്മയുടെ അനുഗ്രഹങ്ങളും...
എല്ലാം തുറന്നു പറയുകയുണ്ടായി... എല്ലാ വര്‍ഷവും മുടങ്ങാതെ അദ്ദേഹം തൊഴുതുപോകും... 32 വര്‍ഷമായി ഒരു മുടക്കവും ഉണ്ടായിട്ടില്ല.
അപ്പോഴൊക്കെ എനിക്ക് തോന്നിയത്.... എത്രയും പെട്ടെന്ന് അവിടെ എത്തിച്ചേര്‍ന്നാല്‍ മതിയെന്നായിരുന്നു... എന്‍റെ ജിജ്ഞാസ വര്‍ദ്ധിച്ചു കൊണ്ടിരുന്നു......

പടിഞ്ഞാറ് അറബികടലിന്‍റെ അരികിലൂടെയുള്ള യാത്ര വളെരെ സുഖകരമായി തോന്നി...
കുന്താപുരം എത്തിയപ്പോള്‍ കാപ്പി കഴിക്കാന്‍ സമയമുണ്ടെന്ന് ഡ്രൈവര്‍ വിളിച്ചു പറഞ്ഞു.. കൂടെയുള്ളയാള്‍ അവിടെ ഇറങ്ങുകയാണെന്ന് പറഞ്ഞു. പ്രാതല്‍ കഴിച്ചശേഷം യാത്ര തുടങ്ങി.
അങ്ങിനെ പ്രകൃതിഭംഗി ആസ്വദിച്ച് സഹ്യാദ്രികള്‍ താണ്ടി 10:30 AM ന് കൊല്ലൂരില്‍ എത്തിച്ചേര്‍ന്നു... എന്തെന്നില്ലാത്ത ഒരു സന്തോഷം...
ആ പവിത്രമായ മണ്ണില്‍ ഒന്നുതോട്ടു നമസ്കരിച്ചു....." പാദസ്പര്‍ശം ക്ഷമസ്വമേ ",
അമ്മയുടെ തിരുസന്നിധി.

ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വടക്കോട്ട് സൌപര്‍ണിക അന്യേഷിച്ചു നടന്നു...
എന്തെന്നില്ലാത്ത കുളിര്... കൂടെ വാനരപ്പട.... എന്തെങ്കിലും കൊടുക്കാതെ അവര്‍ പിന്മാറില്ലെന്ന് മനസ്സിലായി... നേന്ത്രപ്പഴം തട്ടിപറിച്ചു കൊണ്ടുപോയി...
കിട്ടാത്തവര്‍ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു... എന്നോട് പുച്ഛം...

അതാ കാണുന്നു ...കാളകളനാഥത്തോടെ.. ചിരിച്ചുല്ലസിച്ച് .. 64 ഔഷധങ്ങളുടെ വീര്യവും 101 തീര്‍ഥ സമന്യയവും വഹിച്ചു ഒഴുകികൊണ്ടിരിക്കുന്ന... " സൌപര്‍ണ്ണിക നദി "...
ഗംഗയെ ധ്യാനിച്ച് മുങ്ങി നിവര്‍ന്നപ്പോള്‍ എന്തൊക്കെയോ ഭാരങ്ങള്‍ ഒഴിഞ്ഞതുപോലെ തോന്നി... ശേഷം ക്ഷേത്രത്തിലേക്ക്... അമ്മയെ ദര്ശിച്ചപ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി...
എല്ലാം മറന്ന് നമസ്കരിച്ചു.. ഒരു തുള്ളി കണ്ണീര്‍ അടര്‍ന്ന് ആ തൃപ്പാദങ്ങളില്‍ വീണു...
ആദ്യമായല്ല ... ഇതിനുമുന്‍പും പലതവണ ആ സന്നിധിയില്‍ വന്നുപോയപോലെ തോന്നലുണ്ടായി... കഴിഞ്ഞ ജന്മങ്ങളില്‍ ആവാം....
അന്ന് തുടങ്ങിയതാണ്‌ അമ്മയുമായുള്ള ബന്ധം... ശേഷം ഒരുപാട് തവണ ആ തിരുസന്നിധിയില്‍ എത്തുവാനുള്ള ഭാഗ്യം അമ്മ കനിഞ്ഞ് തന്നിട്ടുണ്ട്........!!
ഇപ്പോള്‍ 12 വര്‍ഷമായിരിക്കുന്നു...






അമ്മയുടെ തിരുസന്നിധിയില്‍

........ ആദ്യമായി അമ്മയെ ദര്‍ശിച്ച ശേഷം.. ഉച്ചക്ക് താമസ സൗകര്യം അന്യേഷിച്ചു..... പലരും കുറേ സ്ഥലങ്ങള്‍ പറഞ്ഞു തന്നു.. പക്ഷെ എന്തോ ഒരു തൃപ്തിവരായ്കപോലെ.
അപ്പോഴാണ്‌ ഒരു സ്ത്രീ അരികെ വന്ന്‌ പറയുന്നത്....
ക്ഷേത്രത്തിനു വടക്കുവശത്ത് (ഇപ്പോഴത്തെ അന്നദാന മണ്ഡപം) ദേവസ്വത്തിന്‍റെ തന്നെ കെട്ടിടമുണ്ട്... വലിയ സൌകര്യമില്ലെങ്ങിലും താമസ യോഗ്യമാണ്, അവിടെ താമസിച്ചോളൂ...
ചെന്ന് നോക്കുമ്പോള്‍ വളരെ പഴക്കംചെന്ന കെട്ടിടമാണ്.
മാനേജര്‍ കൂടെ വന്നു റൂം കാണിച്ചു തന്നു കന്നഡ കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു... ത്രുപ്തിയെങ്കില്‍ മാത്രം എടുക്കുക ..., പുറത്ത് വേറെ നല്ല ലോഡ്ജുണ്ട്...
അമ്മയെ ഭജിക്കാനല്ലേ.. ഇതു മതിയെന്ന് തോന്നി... ദിവസ വാടക 40 രൂപ മാത്രം.
അന്ന് കൈവശം ഉണ്ടായിരുന്നത് ആകെ 650 രൂപ.(12 വര്‍ഷം മുന്‍പ്).

വൈകുന്നേരം ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്തുള്ള ജപമണ്ഡപത്തില്‍ ഇരുന്നു കുറേ ജപം നടത്തി. 7.00 pm ന് ദീപാരാധന തൊഴുതു.... വൈകീട്ട് അമ്മ സരസ്വതീ ഭാവത്തിലാണ് ദര്‍ശനം നല്‍കുന്നത്.... കണ്‍കുളിര്‍ക്കെ കണ്ടു തൊഴുതു... രാത്രി എഴുന്നള്ളിപ്പിന് ദേവിയെ രഥത്തില്‍ ഇരുത്തി വാദ്യഘോഷത്തോടെ നാലമ്പലം മൂന്ന് പ്രദക്ഷിണം ചെയ്തു കഴിഞ്ഞ് ദേവിയെ സരസ്വതി മണ്ഡപത്തില്‍ വെച്ച് സംഗീതാര്‍ച്ചന നടത്തിയ ശേഷം ദീപാരാധന നടത്തും. (രണ്ടു നേരവും എഴുന്നുള്ളത്ത് ഉണ്ട്).  ശേഷം അവില്‍ പ്രസാദമായി നല്‍കും.    ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭക്തരുടെ ഒരു നീണ്ട നിര... അന്യേഷിച്ചപ്പോള്‍ കഷായ തീര്‍ത്ഥം വാങ്ങാന്‍ നില്‍ക്കുകയാണ്..... അസുരനിഗ്രഹശേഷം അമ്മയുടെ ദേഹത്തുള്ള മുറിവുകളില്‍ 108 ഔഷധങ്ങള്‍ ചേര്‍ത്ത് മരുന്ന് പുരട്ടി ശുശ്രൂഷിച്ചു എന്ന് വിശ്വാസം......
വളരെ പണ്ട് മുതല്‍ക്കേയുള്ള ഒരു ആചാരമാണ്....
ഇപ്പോഴും നടക്കുന്നു... കഷായ തീര്‍ത്ഥം വാങ്ങി " രോഗാനശേഷാനപഹംസി തുഷ്ടാ... എന്ന് പ്രാര്‍ഥിച്ചു കഴിച്ചു.
കാഷായ മംഗളാരതി.... വീരഭദ്ര സ്വാമിക്കും ഉണ്ട് ഈ പൂജ.
അത്താഴ പൂജക്ക്‌ശേഷം നടത്തുന്ന പ്രധാന പൂജയാണിത്. ഇതാണ് ഇവിടുത്തെ അവസാന പൂജയും.....

ശ്രീ ശങ്കരാചാര്യര്‍ ദേവിയെ തപസ്സനിഷ്ടിച്ചിരുന്ന കാലത്ത്, അതികഠിനമായ മഴയും തണുപ്പുമേറ്റ് ശരീരം രോഗാവസ്ഥയിലായി. ശക്തിയായ പനിയും മറ്റുഅസുഗങ്ങളാലും അദേഹത്തിന് തപസ്സു തുടരുവാന്‍ കഴിയാതെ വന്നപ്പോള്‍ ആധിപരാശക്തി തന്നെ ഒരു കുടത്തില്‍ "കഷായതീര്‍ത്ഥം " കൊണ്ടുവന്നു ശ്രീശങ്കരന് നല്‍കി. അത് കുടിച്ചമാത്രയില്‍ തന്നെ ആരോഗ്യം വീണ്ടെടുത്ത ശങ്കരന്‍ തനിക്ക് ഈ "അമൃതകഷായം" തന്നത് സാക്ഷാല്‍ മൂകാംബികദേവി തന്നെയെന്ന് തിരിച്ചറിഞ്ഞു.
ഇന്നും ഇവിടെ എത്തിചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഈ കഷായം നല്കിപ്പോരുന്നു. ശര്‍ക്കര, ചുക്ക്, കുരുമുളക്, ഏലക്ക, ജ്യേഷ്ഠമധു, തിപ്പലി, മുതലായ അനേകം ഔഷധങ്ങള്‍ ചേര്‍ത്താണ് കഷായ തീര്‍ത്ഥം തയ്യാറാക്കുന്നത്.
വൈകീട്ട് 5നും 6നും ഇടക്കാണ് ക്ഷേത്ര നിവേദ്യപ്പുരയില്‍ ഇതിന്‍റെ പണി തുടങ്ങുന്നു.
ഇതിന്‍റെ അവകാശം ഗംഗാധരബിട എന്ന അഡിഗയുടെ കുടുംബത്തിനാണ്‌.
ശേഷം 9 മണിയോടെ നട അടക്കുന്നു.

ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കുളികഴിഞ്ഞു ക്ഷേത്രത്തിലേക്ക്...
നിര്‍മാല്യം തൊഴുതു.... സ്വയംഭൂ ലിംഗം കാണാന്‍ നിര്‍മാല്യ സമയത്ത് മാത്രമേ കഴിയൂ.... അതില്‍ അഷ്ടോത്തരശതനാമസ്തോത്രം പുഷ്പാര്‍ച്ചനയും, കുങ്കുമാര്ച്ചനയും നടത്തും... എന്‍റെ ഗണിത സാമഗ്രികളും പഞ്ചംഗവും ദക്ഷിണ കൊടുത്ത് പൂജിച്ചുവാങ്ങി... അപ്പോഴേക്കും തെക്ക് ഭാഗത്തുള്ള മഹാസിദ്ധഗണപതി സന്നിധിയില്‍ ഗണപതി ഹോമം കഴിഞ്ഞ് ആരതി തൊഴുതു...
ശേഷം പുറത്തിറങ്ങി സരസ്വതീ മണ്ഡപത്തില്‍ അല്‍പനേരം ധ്യാനം ചെയ്തു.
അപ്പോഴേക്കും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാന്‍ - എഴുത്തിനു ഇരുത്താനുള്ള തിരക്കുകള്‍ ആരംഭിച്ചുകഴിഞ്ഞു.....

നാലമ്പലം പ്രദക്ഷിണം ചെയ്തു പുറത്തിറങ്ങി കാപ്പി കഴിച്ചു...
പുറത്ത് കുടജാദ്രിയിലെക്കുള്ള യാത്രക്ക് ഒരുങ്ങി ജീപ്പുകളുടെ നീണ്ട നിര...
കുടജാദ്രിയിലേക്ക്..!







കുടജാദ്രിയുടെ വശ്യനിഗൂഡതയിലേക്ക് !

 അന്നത്തെ പ്രഭാതം മഞ്ഞുകണങ്ങളാല്‍ മൂടപ്പെട്ടിരുന്നു.....
ഉദയകിരണങ്ങള്‍ മഞ്ഞുതുള്ളികളില്‍തട്ടി തിളങ്ങുന്നത് കാണാന്‍ എന്തോ ഒരു ആകര്‍ഷണീയത...
ആ ദിവസത്തിന് എന്തോ പ്രത്യേകതയുള്ളപോലെ.... മരംകോച്ചുന്ന തണുപ്പ്...

ക്ഷേത്രത്തിന് നേരെ മുന്നിലായി കിഴക്ക് ഭാഗത്ത്‌  കാണുന്ന വലിയ മലകളില്‍ ഒന്നാണ് കുടജാദ്രിമല. ദേവിയുടെ മൂലസ്ഥാനം കുടജാദ്രിയിലാണെന്ന് പറയപ്പെടുന്നു. വളരെ ദുര്‍ഘടം പിടിച്ച കാട്ടുപാതയിലൂടെയായിരുന്നു മുന്‍പൊക്കെ കുടജാദ്രിയിലെക്കുള്ള യാത്ര. ഇന്നത്‌ മാറി..
ധാരാളം ജീപ്പുകള്‍ കുടജാദ്രിയിലേക്ക് വാടക പോകുന്നു.

രാവിലെ 7:30ന് ജീപ്പില്‍ കുടജാദ്രിയിലേക്ക് യാത്ര തിരിച്ചു... ഞങ്ങള്‍ 8 പേരാണ് ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്നവരില്‍ ഒരു കുടുംബം തിരുവനന്തപുരത്തുകാര്‍....
തലശ്ശേരിയില്‍ നിന്നും ഒരാള്‍. അതില്‍ 3 പേര്‍ പ്രായം കൂടിയവര്‍. രണ്ട് കുരുന്നുകളും.
യാത്ര ഒരു രസകരമായി തോന്നി.എല്ലാവരും കന്നി യാത്രക്കാര്‍....
കൊടുംകാട്... കുളിരുള്ള പ്രഭാതം............... ഒരു വശത്ത് അഗാദമായ താഴ്ച...
ഓരോരുത്തരുടെയും മുഖത്ത്‌ ആശ്ചര്യം.....
ഓരോ വളവും കഴിയുമ്പോഴും ജീപ്പിനകത്ത് നെടുവീര്‍പ്പുകള്‍ കേള്‍ക്കാം..
ന്‍റെ ഭഗവതീ... ന്നുള്ള വിളികളും...
ആകാംക്ഷയോടെ നോക്കികാണുകയാണ് എല്ലാവരും...പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഇത്രയും നല്ല സ്ഥലം വേറെ ഇല്ലതന്നെ... അമ്മ പ്രകൃതീശ്വരി തന്നെയാണല്ലോ....







കാട്ടുപാതയിലൂടെ നടന്നാണ് കുടജാദ്രിക്ക് പോകുന്നതെങ്കില്‍ കൊല്ലൂര്‍-ഷിമോഗപാതയില്‍ നാഗോടി എന്ന സ്ഥലത്തിനു മുന്‍പ് കാരൈന്‍കട്ടയില്‍ ഇറങ്ങി, വലത്തുവശത്തുത്തുള്ള കാട്ടുപാതയിലൂടെ യാത്ര തുടരണം. സാമാന്യം വീതിയുള്ള കാട്ടുപാതയാണിത്.
ഏകദേശം 3 കിലോമീറ്റെര്‍ കഴിഞ്ഞാല്‍ ഒരു വലിയ മൈതാനം പോലെയുള്ള സ്ഥലത്ത് എത്തിച്ചേരുന്നു. ഒരു ചെയിയ സ്കൂളും കാണാം. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ അവിടെ കാട്ടുപാതയിലെ റോഡ്‌ അവസാനിക്കുന്നു. അവിടെ ഒരു ചായകട കാണാം...
അതാണ്‌ വര്‍ഷങ്ങളായി ഭക്തര്‍ക്ക് അന്നം നല്‍കി വിശപ്പ്‌ അടക്കാന്‍ സഹായിക്കുന്ന തങ്കപ്പന്‍ ചേട്ടന്‍റെ താമസസ്ഥലം. അവിടെനിന്നും ഭക്ഷണം കഴിച്ച് വെള്ളം ആവശ്യത്തിന്‌ കരുതി യാത്ര തുടരാം. വയറ് നിറച്ച് കഴിച്ചാല്‍ നടക്കാന്‍ വിഷമമുണ്ടാവും..
ഇവിടുന്നങ്ങോട്ട്‌ ദുര്‍ഘടം പിടിച്ച യാത്രയാണ്. കുത്തനെയുള്ള കയറ്റവും ഒറ്റയടിപ്പതയുമാണ്. 4 കിലോമീറ്ററോളം കാടിനുള്ളിലൂടെ യാത്ര തുടരണം. 2 കിലോമീറ്റര്‍ കഴിഞ്ഞാല്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം... അതാണ്‌ അര്ച്ചനാകുണ്ട്...
പിന്നീട് വലിയൊരു കയറ്റംകൂടി കഴിഞ്ഞാല്‍ കുടജാദ്രിമലയുടെ നെറുകയില്‍ എത്തുന്നു.






ഞങ്ങള്‍ ജീപ്പില്‍ ടാര്‍ റോഡില്‍നിന്നും മണ്ണിട്ട റോഡിലേക്ക് പ്രവേശിച്ചുകഴിഞ്ഞു...
എല്ലാവരും ശ്രദ്ധിച്ചു ഇരുന്നോളാന്‍ ജീപ്പ് ഡ്രൈവര്‍ ഓര്‍ഡര്‍ തന്നു..
റോഡിന്‍റെ കിടപ്പ് കണ്ടിട് ഇറങ്ങി നടക്കുകയാ ഭേദം എന്നു തോന്നി. ചാടിയും കുലിങ്ങിയും മറിഞ്ഞുമുള്ള യാത്ര.... ഒരു സാഹസം തന്നെ.
ഡ്രൈവര്‍ക്ക് ഒരു കൂസലും ഇല്ല... ഒന്നുകൂടി ചെരിഞ്ഞിരുന്നു... 1st ഗീയര്‍ ഇട്ടു...
പിന്നിലേക്ക്‌ എല്ലാവരെയും ഒന്ന് നോക്കി ചിരിച്ച് യാത്രതുടര്‍ന്നു...
വലിയ പാറക്കല്ലിനുമുകളിലൂടെയുള്ള യാത്ര ശരിക്കും ഭീതിയുണ്ടാക്കും...
ശ്വാസം അടക്കിപ്പിടിച്ച്... 18 ഓളം ഹയര്‍പിന്‍ വളവുകള്‍....
എതിരെ ഒരു വാഹനം വന്നാല്‍ കുഴഞ്ഞതുതന്നെ... ചിലസമയങ്ങളില്‍ ജീവിതം ഇവിടെ തീരും എന്ന് തോന്നിപ്പോകുമാറ്.. ഭയം ഉണ്ടായി... ഞങ്ങളില്‍ ചിലരുടെ അടക്കിപ്പിടിച്ച ഭയം അറിയാതെ ചിലസമയങ്ങളില്‍ പുറത്തു ചാടിയിട്ടുണ്ട്.....ചിലപ്പോള്‍ അതൊരു നിലവിളിയായി തന്നെ മാറും.. ഹോ ന്‍റെ ദേവീ...കാത്തോളനെ....!
ഡ്രൈവറെ സമ്മതിക്കാതെ നിവര്‍ത്തിയില്ല. പറ്റുമെങ്കില്‍ ഒരു അവാര്‍ഡും കൊടുക്കണം.

ഒരു വളവ്കൂടി കഴിഞ്ഞപ്പോള്‍ സമതല പ്രദേശം .....
ഹാ കണ്ണിനും മനസ്സിനും കുളിരായി അതാ... നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു..
ഡ്രൈവര്‍ അല്‍പനേരം ജീപ്പ് നിര്‍ത്തി. ആ പ്രകൃതിഭംഗി ഒന്ന് കാണേണ്ട കാഴ്ചതന്നെ...
വല്ലാത്തൊരു വശ്യമാന്ത്രികത..... ഞങ്ങളുടെ മനസ്സൊക്കെ തെളിഞ്ഞു...
വീണ്ടും യാത്രതുടങ്ങി....ക്ഷേത്രസന്നിധിയിലേക്ക് പ്രവേശിക്കുകയാണ്...!
ജീപ്പ് നിര്‍ത്തി ഇറങ്ങി...
" പാദസ്പര്‍ശം ക്ഷമസ്വമേ ".... പവിത്രമായ മണ്ണില്‍ കാലുകുത്തി....
മഹാ ഋഷികളുടെ പാദസ്പര്‍ശമെറ്റ തപോഭൂമി....!
അമ്മയുടെ മൂലസ്ഥാനം...... കുടജാദ്രി.
















 ജഗദംബയുടെ മൂലസ്ഥാനത്ത്
@ Center Temple, Kudajadri

കുടജാദ്രിയില്‍ എത്തിയപ്പോള്‍ കോടമഞ്ഞാണ് ഞങ്ങളെ വരവേറ്റത്...
നേരിയ ചാറ്റല്‍ മഴപോലെ തോന്നി. വല്ലാത്ത കുളിര് അനുഭവപ്പെട്ടുതുടങ്ങി......
പക്ഷെ മനസ്സ് വളരെ പ്രസന്നമാണെന്ന് അറിയാന്‍ കഴിഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ മഞ്ഞുമാറി എല്ലാടവും തെളിഞ്ഞു കാണുവാന്‍ സാധിച്ചു.

ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌ ക്ഷേത്രത്തിന്‍റെ മുന്‍വശത്തുള്ള വളരെ ഉയര്‍ന്നു നില്‍ക്കുന്ന ശൂലമാണ്. മൂകാസുരനിഗ്രഹശേഷം ദേവിതന്നെ തന്‍റെ കയ്യിലുള്ള ശൂലം ഭൂമിയില്‍ തറച്ചു എന്നുള്ളതാണ് വിശ്വാസം. കാലഭൈരവന്റെയും മറ്റു ഉപദേവതകളുടെയും സ്ഥാനം കാണാം. ഇവിടെ താമസപൂജയാണ് നടത്തുന്നത്. (ശാക്തേയ പൂജ). അതിനടുത്തായി കാളിക്ഷേത്രവും ക്ഷേത്രപൂജാരി താമസിക്കുന്ന വീടും കഴിഞ്ഞു മുകളിലോട്ട് ചെല്ലുമ്പോള്‍ ഒരു തീര്‍ഥകുളവും കുളത്തിനിടതുവശം രണ്ട് ക്ഷേത്രങ്ങളും കാണാം. കമണ്ടലു തീര്‍ത്ഥം എന്നാണ് ഈ തീര്‍ഥകുളം അറിയപ്പെടുന്നത്. തീര്‍ഥകുളത്തിനോട്‌ ചേര്‍ന്നുതന്നെ ഇവിടുത്തെ പൂജാരിമാര്‍ താമസിക്കുന്ന വീടും ഉണ്ട്. സ്വാതികപൂജയാണ് ഇവിടെ നടക്കുന്നത്. പക്ഷെ മൂലസ്ഥാനം എന്ന് അറിയപ്പെടുന്നത് ശൂലം തറച്ച സ്ഥലത്തുള്ള ദേവിയുടെ സ്ഥാനമാണ്. മുകളില്‍ ഉള്ളത് പില്‍കാലത്ത് ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.




ഞാന്‍ സങ്കല്‍പ്പപൂജയും, കുടുംബഐശ്വര്യപൂജയും, അലങ്കാര പൂജയും അവിടുത്തെ ക്ഷേത്രപുരോഹിതനായ നാഗേഷ് അഡിഗയെ കൊണ്ട് ചെയ്യിച്ച് തൊഴുതു.
അല്‍പനേരം ധ്യാനിത്തില്‍ മുഴുകി. എനിക്ക് അറിയാന്‍ കഴിഞ്ഞു അവിടുത്തെ മൂകതയില്‍ ഇരിക്കുന്നവര്‍ക്ക് അറിയാതെ അവരിലുള്ള ഈശ്വരീയത ഒരു അനുഭൂതിയായി ഉണരാന്‍ അധികനേരത്തിന്റെ ആവശ്യമില്ല എന്ന്. പറഞ്ഞറിയിക്കാന്‍ സാധ്യമല്ല.... അത് അനുഭവിച്ചറിയേണ്ട കാര്യമാണ്. 











ശേഷം ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേക്കുള്ള യാത്ര തുടങ്ങി. വീണ്ടും ഒരു മേഘക്കൂട്ടം ഞങ്ങളെ തഴുകി കടന്നുപോയി. കുത്തനെയുള്ള കയറ്റം...ഒറ്റയടിപ്പാത... തലേദിവസം രാത്രി മഴപെയ്തിട്ടുള്ളതിനാല്‍ മണ്ണ് ചെളിപുരണ്ടിട്ടുണ്ട്. വളരെ മിനുസ്സമുള്ള പരന്ന ചെറിയ കല്ലുകള്‍ ചവിട്ടി മലകയറുവാന്‍ തുടങ്ങി.... വലത്തോട്ട്‌ ഒരു ഒറ്റയടിപ്പാത കൂടിയുണ്ട്.
കുത്തനെയുള്ള കയറ്റം ഒഴിവാക്കനമെന്നുള്ളവര്‍ക്ക് ഈ വഴിയാണ് നല്ലത്.
ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയും. കുറച്ചുകൂടിക്കഴിഞ്ഞാല്‍ ഗണപതി ഗുഹയില്‍ എത്തിച്ചേരും.
ഞാന്‍ കുത്തനെയുള്ള വഴിയേതന്നെ നടന്നു.... ശ്വാസത്തിന് വേഗവും ശബ്ദവും കൂടുന്നു...പതുക്കെപ്പതുക്കെ കയറികൊണ്ടിരുന്നു.
15 മിനിട്ട് നടന്നു കഴിഞ്ഞപ്പോള്‍ ഒരു തുറസ്സായ സമതലമെത്തി. അവിടുന്ന് ഇടത്തോട്ടു ഒരു വഴി പിരിയുന്നുണ്ട്. അത് 15 കിലോമീട്ടറിനപ്പുരം ആദിവാസികള്‍ പൂജിച്ചുവരുന്ന ഒരു വനദേവതാക്ഷേത്രമുണ്ടെന്നു പറയപ്പെടുന്നു. അവിടുത്തെ പ്രധാന വഴിവാട് പച്ചകടല വേവിച്ചത് നിവേദിക്കലും, കുളത്തിലേക്ക് എറിയുകയുമാണ്. ശരീരത്തിലെ മുഴകള്‍ മാറുമെന്ന് വിശ്വാസം.



വലത്തോട്ടുള്ള കുത്തനെയുള്ള വഴിയേ നടന്നു. ഇവിടുന്നങ്ങോട്ട് വളരെ ശ്രദ്ദിച്ചാണ് നടന്നത് കാരണം ഇടതുവശം അഗാദമായ കൊക്കയാണ്. ഒറ്റയടിപ്പതയുടെ വലതുവശം ചേര്‍ന്ന് നടന്നു. അവിടുന്ന് താഴെയുള്ള എല്ലാ സ്ഥലവും കാണാം. മഞ്ഞു വീഴ്ച്ചയില്ലെങ്കില്‍ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര തുടരാം....




സര്‍വജ്ഞപീഠം
In Sarvajna Peedam, kudajadri

മഞ്ഞുമാറി പ്രഭാതകിരണങ്ങള്‍ കുടജാദ്രിക്ക് മാലേയം ചാര്‍ത്തിത്തുടങ്ങി.....
സൂര്യരശ്മികള്‍ ശരീരം ഏറ്റു വാങ്ങുമ്പോള്‍ വല്ലാത്തൊരു സുഖം തോന്നി. ഇളം വെയിലില്‍ കുത്തനെയുള്ള കയറ്റം കയറികൊണ്ടിരിക്കുകയാണ്. താഴെയുള്ള ചെറിയ ഗ്രാമ പ്രദേശങ്ങള്‍ വ്യക്തമായി കാണാം. ചെറിയ വഴികളും കൃഷിയിടവും അങ്ങിങ്ങായി കേരവൃക്ഷങ്ങളും കരിമ്പനകളും പുല്‍തകിടികളും കണ്ടു ആസ്വദിച്ച്
ഒരു മലകയറ്റം......!

സത്യത്തില്‍ ഭാഗ്യമായി തോന്നി. കാരണം അന്നത്തെ സീസണില്‍ തെളിഞ്ഞ അന്തരീക്ഷം ഉണ്ടാവുക എന്നത് അസാധ്യമായ കാര്യമാണ്. താഴെയുള്ള പൂജാരിമാര്‍ പറഞ്ഞത് കോടമഞ്ഞ്‌ ഉള്ളതുകാരണം ഒന്നും കാണാന്‍ സാധിക്കില്ല എന്നാണ്. പ്രകൃതീശ്വരിയുടെ അനുഗ്രഹം എന്നേ പറയേണ്ടൂ......!
വല്ലാത്തൊരു ആവേശം തോന്നുന്നുണ്ട്...........ഏറ്റവും നേരുകയില്കയില്‍ നിന്നും വിശാലമായ പ്രപഞ്ചം നോക്കികാണുക എന്നത് മനസ്സിന് ആഹ്ലാദകരമായ ഒരു അവസ്ഥ ഉണ്ടാക്കും.........! എന്തെന്നില്ലാത്ത അനുഭൂതിയാണ്.......!
പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ലയിച്ച്‌ അലിഞ്ഞില്ലാതാവാന്‍ മനസ്സു വെമ്പുന്നതുപോലെ ഒരു തോന്നല്‍.........! അത്രയ്ക്ക് സുഖകരമാണ് അവിടുത്തെ അന്തരീക്ഷം............! അതെല്ലാം അനുഭവിച്ച് അറിയേണ്ടുന്ന വസ്തുതയാണ്.......!പറഞ്ഞറിയിക്കുക അസാധ്യം.

ഞാനറിയാതെതന്നെ എന്‍റെ മനസ്സില്‍ മന്ത്രജപത്തിന്റെ ധ്വനികള്‍ ഉണര്‍ന്നുകഴിഞ്ഞു.
അല്‍പംകൂടി മുന്നോട്ട് നടന്നു കഴിഞ്ഞപ്പോള്‍ വലത്തോട്ട്‌ ഒരു വഴിതിരിയുന്നു.
അത് ഗണപതിഗുഹയിലേക്കുള്ള വഴിയാണ്. അങ്ങോട്ടേക്ക് നടന്നു.
അല്പം താഴെയിറങ്ങി ഇടത്തോട്ടു തിരിഞ്ഞപ്പോള്‍ ഗുഹാമുഖം കണ്ടു.
പുറത്ത്‌ ഒരാള്‍ക്ക്‌ നിവര്‍ന്നു നില്‍ക്കാം. അല്പം അകത്തോട്ടു പോകണമെങ്കില്‍ കുനിഞ്ഞ് പോകാം. ഗണപതിയുടെ വിഗ്രഹം വെച്ച് പൂജ ചെയ്യുന്ന ഒരു പൂജാരിയും ഉണ്ട്....... തൊഴുതു നമസ്കരിച്ച്‌ കഴിഞ്ഞപ്പോള്‍ പൂജാരി പറഞ്ഞു വേണമെങ്കില്‍ ഗുഹക്ക് അകത്തോട്ട് അല്‍പംകൂടി പോകാം. ടോര്‍ച്ച് കയ്യിലെടുത്തോളൂ... ചീവിടുകള്‍ ഉണ്ട് ഭയക്കേണ്ടതില്ല......!
മുട്ടുകുത്തി നിരങ്ങി മുന്നോട്ടു നടന്നു..... ടോര്‍ച്ച് അടിച്ചച്ചപ്പോള്‍ രണ്ട്മൂന്ന് ചീവീടുകള്‍ എന്നെ തൊട്ടുരുമ്മി പുറത്തേക്ക് പറന്നുപോയി. ഒന്ന് ഞെട്ടി.
ഒരു 10 അടികൂടി മോന്നൂട്ട്‌ നടന്നപ്പോള്‍ വഴി അടഞ്ഞു കിടക്കുകയാണ്. തിരിച്ചുപോന്നു......!
പണ്ടേതോ ബുക്കില്‍ വായിച്ചരിഞ്ഞിട്ടുന്ദ്.... അഗസ്ത്യ ഋഷി പറഞ്ഞിട്ടുള്ളത്....ഗുഹക്ക് മുന്‍പില്‍ രണ്ട് നാഗങ്ങള്‍ കാവലുണ്ട്. അവര്‍ നമ്മളെ അകത്തേക്ക് നയിക്കും. ശേഷം ഒരു വേതാളത്തെ കാണും... അതാണ്‌ വഴികാട്ടുക.
ഈ ഗുഹ ചെന്ന് അവസാനിക്കുന്നത് അംബാവനത്തില്‍ ആണ്. അവിടെ അമ്മയുടെ നീരാട്ട് കാണാം.....! അത് യോഗതലത്തില്‍ ഉണര്‍വ്വ് ഉണ്ടാകുംബോഴുള്ള ഒരു അവസ്ഥയാകം.
എന്തായാലും അത്രയ്ക്ക് ചിന്തിക്കാനുള്ള സമയമാകുമ്പോള്‍ നമ്മുക്ക് കാണാം.

ശേഷം അവിടുന്ന് വന്നവഴിയേതന്നെ തിരിച്ചുപോന്നു. അവിടുന്ന് വലത്തോട്ട്‌ കുത്തനെയുള്ള കല്ലുകള്‍ നിറഞ്ഞ വഴിയേ നടന്നു കയറി. അപ്പോഴാണ്‌ ശ്രദ്ധിച്ചത് - വഴിയില്‍ ഇരുവശത്തുമായി നിറയെ കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നത്.
അതിനെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞത്:- 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നോര്‍ത്ത്ഇന്ത്യന്‍ ബിസിനസ്കാരന്‍ ഈ മണ്ണിന്‍റെ പ്രത്യേകതകളെപറ്റി ഗവേഷണം നടത്തിയപ്പോള്‍ അതില്‍ 35%- ത്തിലധികം സ്വര്‍ണത്തിന്‍റെ അംശം അടങ്ങിയിട്ടുണ്ട്.
അതിനായി ഇവിടുന്നു മണ്ണ് കടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോഴേക്കും ഒരു അപകടത്തില്‍പ്പെട്ട് കുടുംബസമേതം ദാരുണമായി മരണം സംഭവിക്കുകയുണ്ടായി.
അന്ന് അടുക്കി വെച്ചിട്ടുള്ള കല്ലുകളാണ് അവിടെ കാണുന്നത്.
എല്ലാം.... അമ്മയുടെ ലീലാവിലാസങ്ങള്‍.........!

അല്പംകൂടി മുന്നോട്ട് നടന്നപ്പോള്‍ അതാ... ഒരു രഥത്തിന്റെ തലയെടുപ്പോടെ നില്‍ക്കുന്ന കരിങ്കല്‍ മണ്ഡപം .........."സര്‍വജ്ഞപീഠം".........!
ശ്രീശങ്കരാചാര്യര്‍ തപസ്സനുഷ്ടിച്ചത്തിന്‍റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടതാണ് ഇത്.
അദ്ദേഹം കാശ്മീരിലാണ് ശരിക്കും സര്‍വജ്ഞപീഠം കയറിയത് എന്നുകൂടി പറയപ്പെടുന്നുണ്ട്....! എന്തായാലും ഇതുമൊരു പുണ്യസ്ഥലം തന്നെ. അകത്തായി ശ്രീ ശങ്കരാചാര്യരുടെ പ്രതിമയുണ്ട്. അവിടെയും ഇപ്പോള്‍ പൂജകള്‍ നടക്കുന്നുണ്ട്.
അവിടെ ഇരുന്ന് അല്‍പനേരം പ്രാണായാമവും ധ്യാനവും ചെയ്തു.

ഈശ്വരീയത എന്തെന്ന് തൊട്ടറിയാനുള്ള സ്ഥലങ്ങള്‍ തന്നെ....... അമ്മയുടെ മടിത്തട്ടില്‍എത്രനേരം ഇരുന്നെന്നു അറിഞ്ഞില്ല....!
ഇവിടുത്തെ മണ്ണിനും മരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും എന്തെന്നില്ലാത്ത സൌകുമാര്യം.
പ്രകൃതിയും പുരുഷനും ഒന്നിച്ചു നില്‍ക്കുന്നത് അനുഭൂതിതലത്തില്‍ തൊട്ടറിയാം.
ഓംകാരം പ്രപഞ്ച താളമായി മാറുന്നു..... ആ താളക്രമത്തില്‍ എല്ല ചരാചരങ്ങളും ചലിക്കുന്നതും ലയിക്കുന്നതും.... പുനര്‍ജനിക്കുന്നതും....
മതിവരുന്നില്ല അവിടുന്ന് തിരിച്ചുപോരാന്‍. ഇപ്പോഴും അവിടെയൊക്കെ തന്നെയാണ്................എന്‍റെ മനസ്സ്...!

അമ്മയുടെ  തൃപ്പാദപത്മങ്ങളില്‍....!
അമ്മേ ശരണമംബികെ...!!



" കോലാപുരവരാവാസലോലാം
ശക്തിത്രയാത്മികാം
മൂകാംബാമീഹിതകരീം
നമാമി പരദേവതാം  "
ഓം ശ്രീ മൂകാംബികായൈ നമ:   !


ശ്രീ മൂകാംബികാ ദേവീ  ഭക്തര്‍ക്കായി അമ്മയുടെ തൃപ്പാദപത്മങ്ങളില്‍ സമര്‍പ്പിക്കുന്നു....!


by,

മധു കളരിക്കല്‍ പാലക്കാട്.

3 comments:

  1. Unknown

    The article is nice. V good.. All the best for your upcoming articles.

    Regards
    SenthilBalaji

  1. Unknown

    Very nice sir,,

  1. Anonymous

    Very nice sir..

Post a Comment